January 6, 2010

കണ്ടു പഠിച്ചോ

പതിവു പോലെ കേരളത്തില്‍‌‌‌‌‌‌ ഇന്നും‌‌ സമരം‌‌. കണ്ടു പഠിച്ചോ.

മാതൃഭൂമി വാര്‍‌‌‌‌ത്ത

January 2, 2010

രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രീണനം സൃഷ്ടിച്ച ഭസ്മാസുരന്‍


ഭാരതവിജനത്തിനു ശേഷം ഭരണഘടനാ നിര്‍മാണസഭ ചേര്‍ന്നപ്പോള്‍, ഓരോ നേതാക്കളും, മുസ്ളീംലീഗിനേയും മുസ്ളീംസമൂഹത്തേയും സന്തുഷ്ടരാക്കുന്നതിന്ന്, കൊളോണിയല്‍ ഭരണകാലത്ത് കൈകൊണ്ട നടപടികളില്‍ പശ്ചാത്താപം പ്രകടിപ്പിക്കുകയുണ്ടായി. അതിലൊന്ന് മതാടിസ്ഥാനത്തിലുള്ള സംവരണമായിരുന്നു. അപ്പോഴും മുസ്ളീംങ്ങളുടെ ദാരിദ്യ്രം, നിരക്ഷരത, പിന്നാക്കാവസ്ഥ എന്നിവയുടെ പേരിലാണ് ഇതിന്റെ ഔചിത്യം പറഞ്ഞുപോന്നിരുന്നത്. 1909 ല്‍ ആരംഭിച്ച ഇതിന്റെ പരിണാമം 1947 ല്‍ കണ്ടു.

സ്വതന്ത്രഭാരതത്തിന്റെ ഭരണഘടനാ നിര്‍മ്മാണസഭയില്‍ ഖാസി സയ്യിദ് കരീമുദ്ദീന്‍, മുസ്ളീം സംവരണപ്രശ്നം ഉന്നയിച്ചപ്പോള്‍ സര്‍ദാര്‍ പട്ടേല്‍ അദ്ദേഹത്തിന് മറുപടി നല്‍കിയത് ഇപ്രകാരമായിരുന്നു:
"എന്റെ സുഹൃത്തുക്കളെ! നിങ്ങള്‍ സ്വന്തം കാഴ്ചപ്പാട് മാറ്റിയാലും. മാറിയ ചുറ്റുപാടിനനുകൂലമായി സ്വയം മാറുവിന്‍. നിങ്ങള്‍ ആഗ്രഹിച്ചതൊക്കെ നിങ്ങള്‍ക്ക് കിട്ടിയിരിക്കുന്നു. നിങ്ങള്‍ക്കു വേറിട്ട ഒരു രാജ്യം കിട്ടി. പാക്കിസ്ഥാനില്‍ ഉള്ളവര്‍ മാത്രമല്ല നിങ്ങളും ഇതിന് ഉത്തരവാദികളല്ലേ എന്ന് ചിന്തിക്കുവിന്‍. പാക്കിസ്ഥാനു വേണ്ടിയുള്ള പ്രക്ഷോഭത്തിന് നിങ്ങളും നേതൃത്വം കൊടുത്തിരുന്നു. നിങ്ങള്‍ക്കതു ലഭിച്ചു. ഇപ്പോള്‍ നിങ്ങള്‍ക്ക് എന്തു വേണമെന്ന് എനിക്കു മനസ്സിലാകുന്നില്ല. ഹിന്ദുഭൂരിപക്ഷപ്രദേശങ്ങളില്‍ വിഭജനത്തിനായി നിങ്ങള്‍ പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വംകൊടുത്തു. നിങ്ങള്‍ക്ക് രാജ്യം വിഭജിച്ചുകിട്ടി. വിഭജിച്ച ഭാരതത്തെ ഒരിക്കല്‍കൂടി വിഭജിക്കാന്‍ ഇടയാക്കുന്ന കാര്യങ്ങള്‍ ഇളയ അനുജന്റെ സ്നേഹം കിട്ടാന്‍ വേണ്ടി ഞാന്‍ ചെയ്യണമെന്ന് നിങ്ങള്‍ എന്നോട് ആവശ്യപ്പെടുന്നു. ഞങ്ങള്‍ക്കും വിവേകം അവശേഷിപ്പിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കുക'' 1948 ആഗസ്റ്റ് 28 ന് സര്‍ദാര്‍ പട്ടേല്‍ ചെയ്ത ഈ ഉറച്ച പ്രസ്താവന ഭരണഘടനാനിര്‍മ്മാണ സഭയുടെ രേഖകളിലുണ്ട്.

ഇന്ന് ഭാരതപാര്‍ലമെന്റിന്റെ മേശപ്പുറത്ത് മതാടിസ്ഥാനത്തിലുള്ള സംവരണത്തിനു ശുപാര്‍ശചെയ്യുന്ന റിപ്പോര്‍ട്ട് വെച്ചിരിക്കുന്നു. വോട്ടിനും അധികാരത്തിനും വേണ്ടിയുള്ള ആര്‍ത്തി, ഭരണഘടനാ നിര്‍മ്മാണസഭയുടെ ഉദാത്തലക്ഷ്യങ്ങളുടെ മറവിക്കു കാരണമായിരിക്കുന്നു. രംഗനാഥമിശ്ര കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കാനുള്ള വ്യഗ്രത മുസ്ളീം നേതൃത്വത്തെക്കാള്‍ അധികം മതേതരവാദികളെന്നു പറയപ്പെടുന്ന വിഭാഗങ്ങള്‍ക്കാണ്. 13 ശതമാനം വോട്ടിനുവേണ്ടിയുള്ള മത്സരത്തില്‍ രാഷ്ട്രത്തിന്റെ കഴിഞ്ഞകാലചരിത്രവും വര്‍ത്തമാനപരിതസ്ഥിതികളും ഭാവിയും അപ്രധാനമായിരിക്കുന്നു. കമ്മീഷനുകള്‍ ഒന്നിനു പിറകെ ഒന്നായി രൂപീകരിച്ചുകൊണ്ടിരിക്കുന്നു. 2004 ല്‍ രംഗനാഥ മിശ്രകമ്മീഷനും 2005 ല്‍ സച്ചാര്‍കമ്മറ്റിയും രൂപീകരിക്കപ്പെട്ടു. രണ്ടിന്റെയും സ്വഭാവവും കാര്യപരിപാടികളും ഉദ്ദേശ്യവും ശുപാര്‍ശകളും ഏതാണ്ട് ഒരു പോലെയാണ്.

സച്ചാര്‍കമ്മറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച തന്നെയുണ്ടായില്ല. അതു നടപ്പാക്കാന്‍ തുടങ്ങിയിരിക്കുന്നു. സച്ചാര്‍കമ്മറ്റിറിപ്പോര്‍ട്ടിനെ ഗൌരവപൂര്‍വ്വം കണക്കിലെടുക്കാത്തവരുടേയും അപകടം ചൂണ്ടിക്കാട്ടാത്തവരുടെയും മുമ്പിലേക്ക് ഇതാ രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നിരിക്കുന്നു. 2007 ജൂലായിയില്‍ തന്നെ കമ്മീഷന്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ ശുപാര്‍ശകള്‍ അന്നുമുതല്‍ പരക്കെ അറിയപ്പെട്ടു തുടങ്ങി.

സംസ്ഥാനതലസ്ഥാനങ്ങളില്‍ ഒന്നും രണ്ടും ദിവസങ്ങള്‍ ചെലവഴിച്ച് മുസ്ളീംസമൂഹത്തിന്റെ 'യഥാര്‍ത്ഥസ്ഥിതി' മനസ്സിലാക്കിയതായി സച്ചാര്‍ കമ്മറ്റി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. മുസ്ളീം സമൂഹത്തെ പിന്നാക്കവിഭാഗമായി അതു പ്രഖ്യാപിച്ചുകഴിഞ്ഞു. വിദ്യാഭ്യാസ-തൊഴില്‍ രംഗങ്ങളില്‍ ഉള്ളതായി പറയപ്പെടുന്ന പിന്നാക്കാവസ്ഥയ്ക്ക് സര്‍ക്കാറിനേയും ബ്യൂറോക്രസിയേയും ഭാരതീയ സമൂഹത്തേയും തെറ്റുകാരായി പ്രഖ്യാപിച്ചിരിക്കുന്നു. ഇത്തരം ഗൌരവപൂര്‍ണ്ണമായ വിഷയം പോലും പാര്‍ലമെന്റില്‍ ചര്‍ച്ചാ വിഷയമായിട്ടില്ല. മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് സച്ചാര്‍ കമ്മറ്റി തറയൊരുക്കി. സച്ചാര്‍കമ്മറ്റി നിര്‍ത്തിയിടത്തുനിന്നും രംഗനാഥമിശ്രകമ്മീഷന്‍ പ്രവര്‍ത്തനം തുടങ്ങിയെന്നു പറയാം.

മുഴുവന്‍ സര്‍ക്കാര്‍ ജോലികളിലും 15 ശതമാനം ന്യൂനപക്ഷങ്ങള്‍ക്കു സംവരണം ചെയ്യണമെന്ന് രംഗനാഥമിശ്രകമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നു. ഇതില്‍ 10 ശതമാനം മുസ്ളീങ്ങള്‍ക്കും ബാക്കി 5 ശതമാനം ഇതര ന്യൂനപക്ഷങ്ങള്‍ക്കുമായി നീക്കിവെച്ചിരിക്കുന്നു. ഒ.ബി.സി. വിഭാഗങ്ങള്‍ക്കുള്ള 27 ശതമാനം സംവരണത്തില്‍ 8.4 ശതമാനം മതന്യൂനപക്ഷങ്ങള്‍ക്കു നല്കണം. ഇതില്‍ 6 ശതമാനം മുസ്ളീങ്ങള്‍ക്കും ബാക്കി 2.4 ശതമാനം ഇതര ന്യൂനപക്ഷങ്ങള്‍ക്കുമാണ്. ഭാരതഭരണഘടനയില്‍ മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് വ്യവസ്ഥയില്ല എന്നകാര്യം ഓര്‍ക്കണം. അതിന് ഭരണഘടനാഭേദഗതി കൂടാതെ കഴിയില്ല. അതിനാല്‍ പിന്‍വാതിലിലൂടെ മുസ്ളീങ്ങള്‍ക്കു സംവരണവ്യവസ്ഥയുണ്ടാക്കാന്‍ സച്ചാര്‍ കമ്മിറ്റിയും രംഗനാഥമിശ്ര കമ്മീഷനും ചേര്‍ന്ന് ഒരു സൂത്രവാക്യം അവതരിപ്പിച്ചിരിക്കുന്നു.

സാമൂഹ്യ - സാമ്പത്തിക പിന്നാക്കാവസ്ഥയുടെ പേരില്‍ മുസ്ളീങ്ങള്‍ക്കു സംവരണം അനുവദിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരുന്നു. മുസ്ളീങ്ങള്‍ക്കിടയില്‍ പിന്നാക്കജാതിക്കാരും ദളിതരുമുണ്ടോ എന്ന തര്‍ക്കം കുറച്ചു വര്‍ഷങ്ങളായി തുടര്‍ന്നുവരുന്നുണ്ട്. മുസ്ളീം സമൂഹത്തിലും സാമൂഹ്യ വ്യവസ്ഥയെ ചൊല്ലി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഇത് ഒരു ശുഭലക്ഷണം തന്നെ.
2004 ല്‍ ഹെന്റിക് ബോള്‍ ഫൌണ്ടേഷന്‍ പ്രകാശനം ചെയ്തതും അലി അന്‍വര്‍ രചിച്ചതുമായ 'ദളിത് മുസല്‍മാന്‍' എന്ന പുസ്തകം ചില സുപ്രധാന വിഷയങ്ങള്‍ ഉന്നയിക്കുന്നുണ്ട് എന്നകാര്യം സന്ദര്‍ഭവശാല്‍ ചൂണ്ടിക്കാട്ടുന്നു. 95 ശതമാനം ഭാരതീയ മുസ്ളീങ്ങളുടേയും പൂര്‍വ്വികര്‍ ഹിന്ദുക്കളായിരുന്നു എന്നാണ് അതില്‍ ലേഖകന്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അദ്ദേഹം പറയുന്നു. "ജനങ്ങള്‍ തങ്ങളുടെ വേരുകള്‍ തദ്ദേശീയ മണ്ണില്‍ കണ്ടെത്താന്‍ ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നു എന്നുള്ളത് നല്ല സൂചനയാണ്. ചില മുസ്ളീങ്ങള്‍ തങ്ങളെ അറബികളുമായി ബന്ധപ്പെടുത്തി നോക്കിക്കാണുന്നുണ്ട്. ഭാരതത്തില്‍ അവരുടെ പദവി വാടകക്കാരന്റേതിനു സമാനമാണ്.'' ഈ ചര്‍ച്ച ഭാവാത്മകരൂപം കൈക്കൊള്ളുന്നുവെങ്കില്‍ അവരുടെ പ്രശ്നങ്ങളെ വിലയിരുത്താന്‍ സാദ്ധ്യമാവും.

ജാതിവ്യവസ്ഥയേയും 'അയിത്ത(തൊട്ടുകാടായ്മ)ത്തേയും ഇസ്ളാംമതം അംഗീകരിക്കുന്നില്ല. മുസ്ളിം നേതാക്കളും അതുപോലെ രാഷ്ട്രീയ നേതൃത്വവും ഇതിനെ സ്വീകരിക്കുന്നില്ല. എന്നിട്ടും പിന്നാക്ക ജാതിമുസ്ളീം, 'ദളിതമുസ്ളീം' എന്നെല്ലാം പറയുന്നതില്‍ എത്രത്തോളം സത്യമുണ്ട്?
ഇന്ത്യയിലെ മുസ്ളീങ്ങളെ പൊതുവെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
അഫ്സല്‍:
സയ്യിദ്, പഠാന്‍, മല്ലിക്, മുഗള്‍ എന്നിവരടങ്ങുന്ന ഉന്നതജാതിക്കാരാണ് അഫ്സല്‍ വിഭാഗത്തില്‍പ്പെടുന്നത്.

അജ്ലഫ് വിഭാഗത്തില്‍പെട്ട മുസ്ളീങ്ങളെ പിന്നാക്ക ജാതിക്കാരായി കണക്കാക്കുന്നു.
അര്‍ജാല്‍ വിഭാഗത്തില്‍പെട്ടവര്‍ ദളിത് മുസ്ളീങ്ങളായാണ് അറിയപ്പെടുന്നത്. മുസ്ളീങ്ങള്‍ക്കിടയില്‍ ഇത്തരത്തിലുള്ള ജാതിവ്യവസ്ഥ മുഗളകാലത്താണ് ഉണ്ടായതെന്നത്രെ അലി അന്‍വര്‍ പറയുന്നത്. ദില്ലി സുല്‍ത്താന്‍ മുഹമ്മദ് ബിന്‍തുഗ്ളക്കിന്റെ ദര്‍ബാറില്‍ അംഗമായിരുന്ന സിയാവുദ്ദീന്‍ രചിച്ച 'ദ ഫത്വ - ഇ- ജഹാംദാരിയില്‍ ഇതിന്റെ പ്രമാണം ഉണ്ട്. മതംമാറി മുസ്ളീമായവര്‍ക്കുവേണ്ടി സുല്‍ത്താന്‍ പുറപ്പെടുവിച്ച ശാസനം മുസ്ളീംഭരണകാലത്ത് ഉച്ചനീചത്വഭാവം എത്രത്തോളമുണ്ടായിരുന്നു എന്നതിന്റെ തെളിവാണ്. (താഴ്ന്ന ജാതിയില്‍നിന്നും മുസ്ളീം മതത്തില്‍ ചേര്‍ന്നവര്‍ക്ക് വേണ്ടിയുള്ള ശാസനത്തിലെ) ഒരു സന്ദര്‍ഭം അദ്ദേഹം എഴുതുന്നു.
'അവരെ ഒറ്റയടിക്ക് എഴുതാനും വായിയ്ക്കാനും പഠിപ്പിയ്ക്കരുത്. അറിവുനേടുന്നതിലൂടെ താഴ്ന്ന ജാതിയില്‍പെട്ടവര്‍ക്ക് പലതരത്തിലുള്ള വൈകല്യങ്ങള്‍ ഉണ്ടായിത്തീരുന്നു. ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ ആവശ്യമായത്ര ഖുറാന്റെ ഭാഗങ്ങളെ അവര്‍ക്ക് പഠിപ്പിച്ചുകൊടുക്കേണ്ടതായിട്ടുള്ളു. എഴുതാനും വായിക്കാനും നടത്തുന്ന ഏതു ശ്രമങ്ങളും അവര്‍ക്ക് കഠോരവും ശിക്ഷാര്‍ഹവുമായ അപരാധമായി കരുതുന്നു.'

മുസ്ളീം സമുദായത്തെ മറ്റു പിന്നാക്ക ജാതിക്കാരുടേയും ഹിന്ദുദളിതരുടേയും തുല്യരായി കണക്കാക്കല്‍ ഒരു ഗൂഢാലോചനയാണ്. സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കലാണ് അതിന്റെ ലക്ഷ്യം. ബര്‍ണി, അലി അന്‍വര്‍, ഇജാസ് അലി തുടങ്ങിയവര്‍ പറഞ്ഞകാര്യങ്ങളുടെ അടിസ്ഥാനത്തില്‍ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മുസ്ളീങ്ങളുടെ സാമൂഹ്യഘടനയെക്കുറിച്ച് പഠിക്കാന്‍ കമ്മീഷന്‍ ഉണ്ടാക്കി, അടുത്ത ജനസംഖ്യാ കണക്കെടുപ്പിനു മുമ്പായി ശരിയായ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. മുസ്ളീം സമൂഹം വാസ്തവത്തില്‍ ജാതീയവിഭാഗങ്ങളായി വേര്‍തിരിയ്ക്കപ്പെട്ടിട്ടുണ്ടോ? അവര്‍ക്കിടയില്‍ തൊട്ടുകൂടായ്മ നിലവിലുണ്ടോ? തൊട്ടുകൂടായ്മക്കെതിരായ നിയമം മുസ്ളീങ്ങളുടെ മേല്‍ നടപ്പാക്കേണ്ട അവസ്ഥയുണ്ടോ? ജനസംഖ്യാകണക്കെടുപ്പില്‍ മുസ്ളീങ്ങളുടെ ജാതിയും ദളിതരാണോ എന്നതും മറ്റുമുളള വിവിരങ്ങള്‍ ചേര്‍ക്കേണ്ടതുണ്ടോ? മുസ്ളീങ്ങള്‍ക്കിടയില്‍ സ്ത്രീകളുടെ അവസ്ഥ എന്താണ്? അവരുടെ വിദ്യാഭ്യാസം, തൊഴില്‍, സ്വാശ്രയത്വം എന്നിവയില്‍ യാഥാസ്ഥിതികത (അസറഫ് വാദം) എത്രമാത്രം വിലങ്ങുതടിയാണ്? വിവാഹം, സ്വത്തവകാശം, വിവാഹമോചനം (തലാക്ക്) പോലുളള പ്രശ്നങ്ങളില്‍ മുസ്ളീംസ്ത്രീകളുടെ അഭിപ്രായം എന്താണ്? ഈ സുപ്രധാന പ്രശ്നങ്ങളില്‍ ആഴത്തിലുളള പഠനവും ഗവേഷണവും ജനാധിപത്യരീതിയിലുളള വിമര്‍ശനവും അത്യാവശ്യമാണ്. ജാതീയ വിഭാഗങ്ങളേയും സാമൂഹ്യഭേദഭാവനകളേയും ഉന്മൂലനം ചെയ്യാന്‍ കഴിയാത്ത കാലത്തോളം മുസ്ളീം വോട്ടുബാങ്കിന്റെ യഥാര്‍ത്ഥദല്ലാളന്‍മാര്‍ ആയിത്തീരാനുളള പോരാട്ടമായി മാറും ഇത്തരത്തിലുളള ആവശ്യങ്ങള്‍.
ജസ്റ്റീസ് സച്ചാറും രംഗനാഥ മിശ്രയും കുറച്ചുകൂടി സത്യസന്ധത കാണിച്ചിരുന്നെങ്കില്‍ അങ്ങിനെ ചെയ്തിരുന്നെങ്കില്‍ മുസ്ളീങ്ങളുടെ സാമൂഹ്യ-സാസ്ക്കാരിക പ്രശ്നങ്ങള്‍ പഠിച്ച് യാഥാര്‍ത്ഥ്യത്തെ തുറന്നുകാട്ടുന്നതരത്തിലുളള കമ്മീഷനുകള്‍ ഉണ്ടാക്കാനുളള ശുപാര്‍ശ അവര്‍ നല്‍കുമായിരുന്നു. കപടമതേതരക്കാരുടെ വോട്ടുബാങ്ക് രാഷ്ട്രീയത്തെ അത് പരാജയപ്പെടുത്തിയേനെ.
1955ല്‍ പാര്‍ലമെന്റില്‍ ഹിന്ദു കോഡ് ബില്ലിനെക്കുറിച്ചുളള ചര്‍ച്ചാവേളയില്‍ ആചാര്യ കൃപലാനി പറഞ്ഞ വാക്കുകള്‍ ഇന്നും പ്രസക്തമത്രെ:

'നാം ജനാധിപത്യരാജ്യമാണെങ്കില്‍ ഏതെങ്കിലും ഒരു സമുദായത്തിന് വേണ്ടി നിയമം ഉണ്ടാക്കരുത് എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഏകഭാര്യാത്വ നിയമത്തെ എല്ലാ സമുദായങ്ങളിലും നടപ്പാക്കാന്‍ നമ്മുടെ നിയമമന്ത്രി തയ്യാറാണോ? ഇത് ജനാധിപത്യമാര്‍ഗ്ഗമാണ്. സര്‍ക്കാര്‍ ചെയ്തുവന്നിരുന്ന മറ്റേവഴി വര്‍ഗ്ഗീയതയുടെതാണ് എന്ന് ഞാന്‍ പറയുന്നു. മഹാസഭയുടെ ആളുകള്‍ മാത്രമല്ല വര്‍ഗ്ഗീയവാദികള്‍. അവര്‍ എന്തൊക്കെ അവകാശവാദങ്ങള്‍ ഉന്നയിച്ചാലും സര്‍ക്കാരും വര്‍ഗ്ഗീയ വാദികളാണ്.'
സര്‍ക്കാരിന്റെ വര്‍ഗ്ഗീയ നയത്തെക്കുറിച്ച് ആചാര്യകൃപലാനി പറഞ്ഞത് ദിവസം കഴിയുന്തോറും കുടുതല്‍കുടുതല്‍ ശരിയാണെന്ന് തെളിയിക്കുകയാണുണ്ടായത്. സര്‍ക്കാരിന്റെ വര്‍ഗ്ഗീയതയെ ചോദ്യം ചെയ്യുന്നതുപോലും വര്‍ഗ്ഗീയതയായി കണക്കാക്കി വരുന്നു. ഭരതത്തിലെ പട്ടികജാതി-പട്ടിക വര്‍ഗ്ഗങ്ങള്‍ക്കുള്ള സംവരണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കു കൂടി അവകാശം അനുവദിക്കുന്നതിന് വേണ്ടി, 1950ലെ രാഷ്ട്രപതിയുടെ ഉത്തരവിലെ ഖണ്ഡിക 3 എടുത്ത് കളയാന്‍ രംഗനാഥമിശ്ര കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കയാണ്. ഈ ഖണ്ഡിക പട്ടികജാതിയെക്കുറിച്ചുളള അംഗീകൃതവും സുവ്യക്തവുമായ മാനദണ്ഡത്തെക്കുറിച്ചുളള വ്യാഖ്യാനത്തെ അന്യൂനമായി പ്രതിപാദിക്കുന്നു. പട്ടിക ജാതിക്കാരുടെ ഇപ്പോഴത്തെ പദവി നിശ്ചയിച്ചിരിക്കുന്നത് സമൂഹ്യവും സാമ്പത്തികവും സാംസ്കാരികവും ചരിത്രപരവുമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. ഖണ്ഡിക 3 റദ്ദാക്കിക്കൊണ്ട് മേല്‍പറഞ്ഞ മുസ്ളീം - ക്രിസ്ത്യന്‍ ദളിതരെ സംവരണത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനായിട്ടുള്ള ശുപാര്‍ശയാണ് നല്‍കിയിട്ടുള്ളത്.

ന്യൂനപക്ഷ-ഭൂരിപക്ഷങ്ങള്‍ക്കിടയില്‍ എല്ലാതരത്തിലുള്ള വിഭജനവും ധ്രുവീകരണവും അകല്‍ച്ചയും സംഘര്‍ഷവും വളര്‍ത്തുന്ന ശുപാര്‍ശകളാണ് രംഗനാഥമിശ്ര കമ്മീഷന്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഉദാഹരണത്തിന്, ദേശീയതലത്തില്‍ ദേശസാല്‍കൃത ബാങ്ക് പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി സമന്വയസമിതി രൂപീകരിച്ചാല്‍ മതന്യൂനപക്ഷങ്ങള്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭിക്കുമെന്ന് പറഞ്ഞിരിക്കുന്നു. ഇസ്ലാമിക മതവിശ്വാസങ്ങളെ സംബന്ധിച്ച് കമ്മീഷന്‍ അല്‍പമെങ്കിലും ആലോചിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ നിലവിലുള്ള ബാങ്കിംഗ് വ്യവസ്ഥ, പലിശയുടെ അടിസ്ഥാനത്തിലുള്ള പണമിടപാട് ഇസ്ളാം അധാര്‍മ്മികവും അവിഹിതവും ആയി കരുതുന്നു എന്ന് തിരിച്ചറിയുമായിരുന്നു. മതനിരപേക്ഷതയെ ശക്തിപ്പെടുത്തുന്ന കാര്യം സമാനമായ പാഠ്യക്രമവും വിദ്യാഭ്യാസ സ്ഥാപനങ്ങളും നിര്‍വ്വഹിക്കുന്നു. രംഗനാഥമിശ്ര കമ്മീഷനും സച്ചാര്‍ കമ്മറ്റിയുടെ സൈലിയില്‍ തന്നെ അലിഗഢ് മുസ്ളീം സര്‍വ്വകലാശാല, ജാമിയ മിലിയാ ഇസ്ലാമിയ മുതലായ, തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ക്ക് മുസ്ലിം വിദ്യാര്‍ത്ഥികളില്‍ വിദ്യാഭ്യാസം പ്രചരിപ്പിക്കേണ്ട ഉത്തരവാദിത്തം നല്‍കേണ്ടതുണ്ട്. എന്ന് പെരുമ്പറ അടിക്കുന്നു. മുസ്ലീങ്ങള്‍ നടത്തുന്ന സ്കൂളുകള്‍, കോളേജുകള്‍ എന്നിവയ്ക്ക് ഇപ്പോഴുള്ളതിലും കൂടുതല്‍ ധനസഹായം നല്‍കേണ്ടതുണ്ടത്രെ! ആഹാരത്തിന്റെ പ്രശ്നത്തെപ്പോലും വര്‍ഗ്ഗീയതയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്ന പണി കമ്മീഷന്‍ ചെയ്തിരിക്കുന്നു. നഗരങ്ങളിലെ വര്‍ഗ്ഗീയചിന്തയെ ഗ്രാമങ്ങളിലേക്കും എത്തിക്കുന്നതിനായി കമ്മീഷന്‍ നെഹ്റു തൊഴില്‍ദാന പദ്ധതി പോലുള്ള എല്ലാ സര്‍ക്കാര്‍ പദ്ധതികളിലും പത്തുശതമാനം മുസ്ലീങ്ങള്‍ക്കും അഞ്ചുശതമാനം മറ്റു ന്യൂനപക്ഷങ്ങള്‍ക്കും സംവരണം ശുപാര്‍ശ ചെയ്തിരിക്കുന്നു.

ഇസ്ലാമിക വികസന ബാങ്കിനെക്കുറിച്ച് പഠിയ്ക്കാന്‍ കമ്മീഷന്‍ ചിന്തിച്ചിരുന്നെങ്കില്‍ ഭാരതത്തിലെ മുസല്‍മാന്മാരുടെ അവസ്ഥയെന്താണെന്ന് അറിയാന്‍ കഴിയുമായിരുന്നു. ഇതില്‍ അംഗങ്ങളായ 56 രാജ്യങ്ങളുള്ളതില്‍ ഇന്തോനേഷ്യ, ബംഗ്ളാദേശ്, പാക്കിസ്ഥാന്‍, നൈജീരിയ, ഈജിപ്ത് എന്നീ അഞ്ചു രാജ്യങ്ങളില്‍ ലോകത്തിലെ 50 കോടി ദരിദ്രരുണ്ട്. അതേസമയം അഫ്ഗാനിസ്ഥാന്‍, സുഡാന്‍, മൊസാംബിക്, തുര്‍ക്കി, നൈജര്‍ എന്നിവിടങ്ങളിലായി 60 കോടി ദരിദ്രമുസ്ളീങ്ങളുണ്ട്. 1953 മുതല്‍ മുസ്ലീങ്ങള്‍ സംവരണം എന്ന ആവശ്യം ഉന്നയിക്കാന്‍ തുടങ്ങിയിരുന്നു. കൊളോണിയല്‍ സമ്പ്രദായം നിലനിന്നിരുന്ന കാലത്തെ അതേ വിവേചനമാണ് തങ്ങളോട് കാണിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. അപ്പോള്‍ ഡി.ഇ. സ്മിത്ത് എന്ന പണ്ഡിതന്‍ 'ഭാരതം ഒരു മതനിരപേക്ഷ രാജ്യം' എന്ന വിഷയത്തെ പുരസ്കരിച്ച് പഠനം നടത്തി എഴുതിയത് 'ഭാരതത്തില്‍ പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍' (പി.എസ്.സി.) മുഖേന തെരഞ്ഞെടുക്കുന്നതിന് സുതാര്യമായ സംവിധാനമാണുള്ളത്; മത്സരപരീക്ഷ ഇതിന്റെ ഹൃദയമാണ് എന്നായിരുന്നു. അപ്പോള്‍ അദ്ദേഹം ഒരു ഉദാഹരണം ചൂണ്ടിക്കാട്ടിയത് മൈസൂരിലെ മുസ്ളീം ജനസംഖ്യ 10 ശതമാനവും സര്‍ക്കാര്‍ ഉദ്യോഗങ്ങളിലുള്ള മുസ്ളീം അനുപാതം 13 ശതമാനവും ആയിരുന്നു എന്നാണ്. പക്ഷേ ഇത്തരത്തിലുള്ള വിവേക പൂര്‍ണ്ണവും ഗവേഷണാത്മകവുമായ വിഷയങ്ങള്‍ക്ക് രംഗനാഥമിശ്ര കമ്മീഷനില്‍ യാതൊരു സ്ഥാനവുമുണ്ടായിരുന്നില്ല. ജസ്റ്റിസ് സച്ചാറും രംഗനാഥമിശ്രയും സര്‍ക്കാര്‍ പരിരക്ഷയും സൌകര്യങ്ങളും ഉപയോഗിച്ച് സര്‍ക്കാര്‍ സംവിധാനത്തിന്റെ പ്രേരണയ്ക്കും സമ്മര്‍ദ്ദത്തിനും വഴങ്ങി, മതനിരപേക്ഷതയ്ക്കു മാത്രമല്ല, ഭാരതദേശീയതയ്ക്കു മുമ്പില്‍തന്നെ വലിയ വെല്ലുവിളി ഉയര്‍ത്തിയിരിക്കയാണ്. ഇന്ന് മുസ്ളീം നേതൃത്വം ഭാരതത്തെ ഒരു 'കോര്‍പ്പറേറ്റ് ഏകകം' പോലെ കണക്കാക്കി തങ്ങളുടെ വിഹിതം ചോദിച്ചുകൊണ്ടിരിക്കുകയാണ്. മുസ്ളിം ഡി.എം.കെ. നേതാവായ ഇബനീസ് മുഹമ്മദിനെപ്പോലുള്ള ആളുകള്‍ തന്നെയാണ് രാജ്യത്തെ സാമൂഹ്യ-സാമ്പത്തിക നയങ്ങളില്‍ പ്രഭാവം ചെലുത്തിക്കൊണ്ടിരിക്കുന്നത്. ഇബനീസ് പറഞ്ഞത് 'നമുക്ക് ഭാരതത്തെ ഒരു കോര്‍പ്പറേറ്റ് അസ്തിത്വത്തെപ്പോലെ മനസ്സിലാക്കേണ്ടിയിരിക്കുന്നു.' ഇവിടുത്തെ ജനങ്ങള്‍ ഇതിന്റെ ഓഹരി ഉടമകളും. 15 ശതമാനമാണ് ഞങ്ങളുടെ ഓഹരി. അതായത്, ഞങ്ങള്‍ക്ക് അത്രയും അവകാശം ഉണ്ട്.''

ഈ രാജ്യത്ത് മതന്യൂനപക്ഷമെന്നൊന്നില്ലെന്നും നാമെല്ലാം ഒന്നാണെന്നും ഭാരതഭരണഘടനാ നിര്‍മ്മാണസഭയില്‍ പറഞ്ഞ താജ്മുല്‍ ഹുസ്സൈനെ പോലുള്ളവരെ ഇപ്പോള്‍ മുസ്ലീം വിരോധികളായാണ് കണക്കാക്കുന്നത്. വര്‍ത്തമാനകാല വെല്ലുവിളിയെ മാറിനിന്നുകൊണ്ടോ നിഷ്ക്രിയത്വത്തിലൂടെയോ അല്ല, നേരെ മറിച്ച് ജനാധിപത്യ സമരങ്ങളിലൂടെയാണ് നേരിടേണ്ടിയിരിക്കുന്നത്. രംഗനാഥമിശ്ര കമ്മീഷന്‍ കതകില്‍ മുട്ടുന്ന ശബ്ദം കേള്‍ക്കാതിരിക്കുന്നവര്‍ 1947ന്റെ പുനരാവൃത്തിയെ തന്നെയാണ് പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നത്.

കേസരി - ജനുവരി 2, 2010